Friday, September 28, 2012

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം



കമ്മ്യൂണിസ്റ്റ്  ചരിത്രം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കേരള ഘടകത്തിലെ പ്രധാന ബുദ്ധിജീവികളായിരുന്ന എന്‍.ഇ.ബലറാമും സി.ഉണ്ണിരാജയും ചേര്‍ന്നെഴുതിയ ഒരു ചെറു പുസ്തകമാണ്  കമ്മ്യൂണിസ്റ്റ് ചരിത്രം 1925-1985. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമുണ്ടായ സാഹചര്യവും അതിന്‍റെ വളര്ച്ചയും തകര്‍ച്ചയും പരാമര്‍ശിച്ചുപോകുന്ന ഒരു രചന. കടുത്ത സൈദ്ധാന്തിക പദപ്രയോഗങ്ങള്‍ ഒന്നുമില്ലാതെ , സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധം , മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പരമാവധി കുറ്റപ്പെടുത്തിക്കൊണ്ടും ഒടുവില്‍ ഐക്യത്തിന്‍റെ കാഹളമൂതിയുമാണ് ചരിത്രം അവസാനിപ്പിക്കുന്നത്.
പലയിടത്തും കുറ്റസമ്മതം നടത്തിക്കൊണ്ടാണ് രചന നടത്തിയിരിക്കുന്നത്. സ്വാതന്ത്രൃത്തിനുമുന്‍പ് , എടുത്ത പല സമീപനങ്ങളും തെറ്റായിരുന്നു എന്ന് ബലറാം സമ്മതിക്കുന്നുണ്ട്. ഒപ്പം തൊഴിലാളികള്‍ നടത്തിയ ആവേശകരമായ സമരങ്ങളുടെ കഥയും വിവരിക്കുന്നു. സോവിയറ്റ് യൂണിയനില്‍ സോഷ്യലിസ്റ്റ് സംവിധാനം നിലവില്‍ വന്നതോടെ ഇതാ വസന്തം എന്ന നിലയില്‍, ഇന്ത്യന്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ അതിനു പിന്നാലെ പോയതിലുള്ള വേദനയും രചനയിലുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ പ്രധാന പ്രതിപക്ഷമായി മാറാമായിരുന്ന സിപിഐ എങ്ങിനെ വഴിതെറ്റി എന്നും ഇതില്‍  പറയുന്നു. ചൈനയുടെ സ്വാധീനത്തില്‍ പെട്ട കുറെ നേതാക്കള്‍ സിപിഐയില്‍ വിരുദ്ധചേരിയുണ്ടാക്കിയതിലൂടെയാണ് സിപിഐയുടെ കഥ മാറുന്നത്.
1957-ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നെങ്കിലും വ്യക്തിസ്പര്‍ദ്ധയും ആശയ വൈരുദ്ധ്യവും  ഉറവ പൊട്ടിയിരുന്നു. ചൈനയുടെ ആക്രമങ്ങളെ ന്യായീകരിക്കും വിധം ദേശവിരുദ്ധര്‍ പ്രസ്ഥാനത്തില്‍ സജീവമായതോടെ പാര്‍ട്ടി രണ്ടാകും എന്നത് ഉറപ്പായിരുന്നു. 1964 ഏപ്രലിലായിരുന്നു  ദേശീയ കൌണ്‍സിലില്‍   നിന്നും 32 പേര്‍ ഇറങ്ങിപോയത്. ഇറങ്ങിയവരെ ഇടതന്മാര്‍ എന്നും മറ്റുള്ളവരെ വലതന്മാര്‍ എന്നും പത്രങ്ങള്‍ മുദ്രകുത്തി. അതോടെ ഇടത്- വലത് കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടായി. ചൈനയ്ക്കൊപ്പം നില്ക്കുന്നതാണ് ഇടതുപക്ഷം എന്ന നിലയാണുണ്ടായത്. ഇതെല്ലാം കഴിഞ്ഞ് 67-ല്‍ ഇടതു ജനാധിപത്യ സഖ്യം ഉണ്ടാക്കിയപ്പോള്‍ ഇതൊക്കെ എന്തിനായിരുന്നു എന്ന് നേതാക്കള്‍ ചിന്തിച്ചിട്ടുണ്ടാകും. 75-ലെ അടിയന്തിരാവസ്ഥക്കാലത്ത് ഒരു പ്രതിക്ഷേധവും രേഖപ്പെടുത്താത്തവരായിരുന്നു സിപിഎംകാര്‍ എന്നും പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ 77 ന് ശേഷം അടിയന്തിരാവസ്ഥയുടെ തിക്താനുഭവങ്ങളെ രാഷ്ട്രീയ മുതലെടുപ്പിന്  പ്രയോജനപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞതായും ഇതില്‍ പറയുന്നു. തുടര്‍ന്നിങ്ങോട്ട് സിപിഐ അപചയം ഏറ്റുവാങ്ങുകയായിരുന്നു എന്ന് വ്യംഗ്യമായി പറയുന്നുമുണ്ട് ഉണ്ണിരാജ.
മുഖ്യമന്ത്രി സ്ഥാനം പോലും ത്യജിച്ച് വിശാല ഇടതുപക്ഷത്തുചേര്‍ന്ന പാര്‍ട്ടിക്ക്
എന്നും സിപിഎംല്‍ നിന്നും കയ്പ്പുനീര്‍ കുടിക്കേണ്ടിവന്നതായി  വരികള്‍ക്കിടയിലൂടെ വായിക്കാന്‍ കഴിയും. 1985 ഡിസംബറില്‍ പറഞ്ഞിടത്തു തന്നെയാണ് കമ്മ്യൂണിസ്റ്റുകാര്‍ ഇന്നും നില്ക്കുന്നത്  എന്നത് ഒഴുക്കില്ലാത്ത ജലം പോലെയായി പ്രസ്ഥാനം എന്നു വെളിവാക്കുന്നു. * ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇടത് ഐക്യത്തിനുമാത്രമേ രാജ്യത്തിനു മുന്നില്‍ ഒരു ഇടതു ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനും  ഉയര്‍ത്തിക്കൊണ്ടു വരാനും ഫലപ്രദമായ മുന്നണിയായി പ്രവര്‍ത്തിക്കാനും കഴിയുകയുള്ളു. കൂടുതല്‍ ഉയര്‍ന്ന സിപിഐ- സിപിഎം ഐക്യം എന്നര്‍ത്ഥം.*

ഇത്തരം ഒരു പ്രസ്ഥാവന ഇന്നു വന്നാലും 27 വര്‍ഷത്തിന്‍റെ പഴക്കം നമുക്ക് തോന്നുകയില്ല  എന്നതാണ് പുസ്തകം നല്കുന്ന കറുത്ത തമാശ.