Tuesday, September 24, 2013

Non Stop India

നോണ്‍  സ്റ്റോപ്പ് ഇന്ത്യ

ഇന്ത്യയുടെ വൈവിദ്ധ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ബിബിസി ലേഖകന്‍ മാര്‍ക് ടുള്ളിയുടെ യാത്രകളാണ് ഈ പുസ്തകത്തില്‍. .രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍,കച്ചവടക്കാര്‍,പാവപ്പെട്ട ജനങ്ങള്‍,വ്യവസായികള്‍ തുടങ്ങി എല്ലാ മേഖലകളില്‍ ഉള്ളവരുമായും അദ്ദേഹം യാത്രക്കിടയില്‍ സംവദിക്കുന്നുണ്ട്.മിക്കയാത്രകളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് നടത്തുന്നത്.നക്സല്‍ പ്രശ്നത്തിന്‍റെ വേരുകള്‍ അന്വേഷിക്കുന്ന അതേ തൃഷ്ണയോടെ ഉത്തര്‍പ്രദേശിലെ ജാതിരാഷ്ട്രീയവും ബീഹാറിലെ ലാലു രാഷ്ട്രീയവും മാര്‍ക് ടുള്ളി അന്വേഷിക്കുന്നുണ്ട്.നിതീഷ് കുമാറിനെ എന്തുകൊണ്ട് ജനം സ്വീകരിച്ചു എന്നും വ്യക്തമാക്കുന്നു.

ഒരു നാടിനെ അറിയാന്‍ അതിന്‍റെ ഉള്ളറകളിലേക്ക് യാത്ര ചെയ്യണമെന്നും സാധാരണക്കാരുമായി സംസാരിക്കണമെന്നും നല്ല ബോദ്ധ്യമുള്ള പത്രപ്രവര്‍ത്തകനാണ് മാര്‍ക് ടുള്ളി.ഒരു പക്ഷെ അദ്ദേഹം പറയുന്ന കുറെ കാര്യങ്ങള്‍ നമ്മള്‍ ചരിത്രത്തോടൊപ്പം നടന്ന് മനസ്സിലാക്കിയവയാകാം എങ്കിലും അതൊരു ഓര്‍മ്മപ്പെടുത്തലാകുന്നു.ഇന്ത്യക്കാരല്ലാത്ത വായനക്കാര്‍ക്ക് അത്ഭുതകരമായ അറിവും.

മായാവതിയെ ദൈവത്തെപോലെ ആരാധിക്കുന്ന ദളിതരുടെ വികാരമൊക്കെ ഭംഗിയായി ആവിഷ്ക്കരിക്കുന്നുണ്ട് അദ്ദേഹം.അഴിമതി പോലും തെറ്റല്ല എന്ന നിലയില്‍ ആരാധകര്‍ സംസാരിക്കുന്ന ദൃശ്യം ഭംഗിയായി അദ്ദേഹം വിവരിക്കുന്നു.

വായന അര്‍ഹിക്കുന്ന പുസ്തകം.

പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരണം, വില- 399 രൂപ 

Saturday, September 14, 2013

പ്രവാസം

പ്രവാസം
മലയാളിയുടെ പ്രവാസത്തിന്‍റെ അടരുകള്‍ യാത്രാനുഭവങ്ങളുമായി ചേര്‍ത്ത് മനോഹരമായി കഥ പറയുകയാണ് മുകുന്ദന്‍ പ്രവാസം എന്ന നോവലില്‍.സ്വാതന്ത്ര്യത്തിന് മുന്‍പുള്ള പ്രവാസം ബര്‍മ്മയിലേക്കായിരുന്നെങ്കില്‍ സ്വാതന്ത്ര്യാനന്തരം അത് ഗള്‍ഫിലേക്കും തുടര്‍ന്ന് അമേരിക്കയിലേക്കുമായി.ജീവിതം,സ്വപ്നങ്ങള്‍ എന്നിവ ഓരോ കാലഘട്ടത്തിലും മാറുന്നതിന്‍റെ ചിത്രങ്ങള്‍ നന്നായി വരച്ചു കാട്ടുന്നുണ്ട് കഥാകാരന്‍.
മാഹിയിലും തലശ്ശേരിയിലും ജീവിക്കുന്ന മനുഷ്യരുടെ ഭാഷയും നന്മതിന്മകളും ചരിത്രവും പറയുന്നതോടൊപ്പം കുമാരന്‍റെയും രാഷ്ട്രീയക്കാരനായ മകന്‍ ഗിരിയുടെയും ചെറുമകന്‍ അശോകന്‍റെയും യാത്രകളും അവരിലൂടെ വളരുന്ന നാടുകളും ഹൃദ്യമായി വിവരിക്കുന്നുണ്ട് കഥയില്‍. സുനന്ദയും കല്യാണിയും കതീശയുമൊക്കെ ശക്തമായ കഥാപാത്രങ്ങളാണ്.
രണ്ട് പ്രധാന കഥാകൃത്തുക്കള്‍,എസ്സ്.കെ.പൊറ്റെക്കാടും പിന്നെ ഇതെഴുതുന്ന മുകുന്ദനും കഥാപാത്രങ്ങളായി രംഗത്തുവരുന്നു. ഗള്‍ഫുകാരുടെ വികാരവിചാരങ്ങളും നന്നായി ചിത്രീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ വര്‍ഗ്ഗീസ് കുറ്റിക്കാടനും കുടുംബവും വളരെ ടിപ്പിക്കലായ ഭൌതിക ജീവികളായി ഓര്‍മ്മയില്‍ നില്ക്കും. എം.മുകുന്ദന്‍റെ രചനയുടെ ഒഴുക്കും ഭാഷയുടെ കെല്പ്പും വായന രസകരമാക്കുന്നു.

ഡിസി ബുക്സ് പ്രസിദ്ധീകരണം, വില-240 രൂപ, 432 പേജ്. 

Wednesday, September 11, 2013

പഴയതും പുതിയതും

പഴയതും  പുതിയതും
ബലരാംപൂര്‍ എന്ന ഗ്രാമത്തില്‍ വിദ്യാഭ്യാസത്തിന്‍റെ കിരണങ്ങള്‍ എത്തിക്കാനായി ജീവിതം മാറ്റിവച്ച ഭട്ടാചാര്യ മശായി എന്ന പണ്ഡിത മശായിയുടെ കഥയാണ് പഴയതും പുതിയതും എന്ന നോവലില്‍ ബിമല്‍ മിത്ര പറയുന്നത്.ദിവസത്തില്‍ ഉറങ്ങാനുള്ള ചില മണിക്കൂറുകള്‍ ഒഴികെ മുഴുവന്‍ സമയവും സ്കൂളിന്‍റെ പുരോഗതിക്കായി മാറ്റി വച്ച ഈ സ്വാത്തികന്‍റെ മാനസിക സംഘര്‍ഷങ്ങള്‍ ബിമല്‍ മിത്ര കൃത്യമായി രേഖപ്പെടുത്തുന്നു.നിസ്വാര്‍ത്ഥമായ സേവനം അദ്ദേഹത്തിന് പലതും നഷ്ടമാക്കി.കുടുംബത്തെ ശ്രദ്ധിക്കാതിരുന്നതിനാല്‍ മകള്‍ പോയി,പേരക്കുട്ടി വഴിതെറ്റി സഞ്ചരിച്ചു.സത്യസന്ധതയും ആത്മാര്‍ത്ഥതയും മുറുകെ പിടിച്ചപ്പോള്‍ ശിഷ്യരുള്‍പ്പെടെ പുതുതലമുറ തള്ളിപ്പറഞ്ഞു.
സ്കൂളും കുട്ടികളും അവരുടെ വിദ്യഭ്യാസവും സ്കൂളിലെ സൌകര്യങ്ങള്‍ മെച്ചമാക്കലും എല്ലാം ഒരു ലഹരിയായി സിരകളില്‍ പടര്‍ന്ന ,ഒരു തരം മാനസിക വിഭ്രാന്തിയുടെ അവസ്ഥയിലെത്തിയ വ്യക്തിത്വമായിരുന്നു മശായിയുടേത്.ഇതെല്ലാം സഹിക്കേണ്ടി വന്ന ശിവാനി എന്ന കുടുംബ നാഥ,നിഷേധിയായ ചെറുമകന്‍ ഫടിക്,സ്കൂള്‍ സെക്രട്ടറി നരേന്‍ ചക്രവര്‍ത്തി,അയാളുടെ മകള്‍ എപ്പോഴും ശിവാനിക്കൊപ്പമുണ്ടാകുന്ന റാണി,സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഭവന്‍,പ്യൂണ്‍ ജനാര്‍ദ്ദനന്‍ തുടങ്ങി അനേകം കഥാപാത്രങ്ങള്‍ ഇഴചേരുന്നതാണ് നോവല്‍.
മകളുടെ മരണം അറിയുമ്പോഴും ഈ ക്ലാസ്സുകൂടി കഴിയട്ടെ എന്നു പറയുന്ന അധ്യാപകന്‍ മശായി നമ്മുടെ കണ്ണ് നനയിക്കും.സര്‍വ്വീസില്‍ നിന്നും പിരിഞ്ഞിട്ടും മശായിയുടെ ദിനങ്ങള്‍ സ്കൂളില്‍ തന്നെയായിരുന്നു.ഫീസ് കൂട്ടുന്നതിനും അഴിമതിക്കുമെതിരെ ശബ്ദിക്കുന്ന മശായി ഒടുവില്‍ ശിവാനിയുടെ മരണശേഷം നാടുവിടുന്നത് വേദന ഉളവാക്കും. അദ്ദേഹത്തിന്‍റെ മന്ത്രം എപ്പോഴും ഇതായിരുന്നു, ലൌകികങ്ങളായ നേട്ടങ്ങള്‍ക്കുവേണ്ടി വരം യാചിക്കുന്നവന്‍ വണിക്കാണ്.ഞാന്‍ നിഷ്ക്കാമ ഭക്തന്‍.എന്‍റെ ഹൃദയത്തില്‍ ഒരിക്കലും കാമനകള്‍ തലയുയര്‍ത്താതിരിക്കാനുള്ള വരം നല്കിയാലും.
കെ.രവിവര്‍മ്മ പരിഭാഷപ്പെടുത്തി ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച പുസ്തകം വായന അര്‍ഹിക്കുന്നു. വില-110 രൂപ.