Monday, July 15, 2013

The Arthshastra

അര്‍ത്ഥശാസ്ത്രം
എല്‍.എന്‍.രംഗരാജന്‍ എഡിറ്റിംഗും റീ അറേഞ്ചിംഗും നടത്തി വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ച കൌടില്ല്യന്‍റെ അര്‍ത്ഥശാസ്ത്രം പെന്‍ഗ്വിന്‍ ബുക്സാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭരണനിര്‍വ്വഹണം സംബ്ബന്ധിച്ച് കൌടില്ല്യന്‍ എഴുതിയത് വായിക്കുമ്ള്‍ ഒന്ന് നമ്മള്‍ മനസ്സിലാക്കും,രാജഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് നാം മാറിയെങ്കിലും ഭരണകാര്യങ്ങളിലെ തുടര്‍ച്ച അത്ഭുതകരമാണ്. റവന്യൂ ശേഖരണം,നികുതി സംവിധാനം,ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലുള്ള സാമ്യത്തിനുപുറമെ അധികാര ശ്രേണികള്‍,ഇളവുകള്‍ എന്നിവയിലും സമാനതകള്‍ കാണാന്‍ കഴിയും. ഇന്നത്തെ പോലെ സുഖലോലുപരായിരുന്നു അന്നും സമ്പന്നര്‍.ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം വളരെ വലുതായിരുന്നു. ചാതുര്‍ വര്‍ണ്ണ്യത്തിനുമപ്പുറം അടിമകളെപോലെ കഴിഞ്ഞ മനുഷ്യരുണ്ടായിരുന്നു എന്നതാണ് ഒരു വ്യത്യാസം. അഭിപ്രായ സ്വാതന്ത്യം ,സ്ത്രീ സ്വാതന്ത്യം തുടങ്ങി ജനാധിപത്യത്തിന്‍റെ ചില നന്മകള്‍ അന്നുണ്ടായിരുന്നില്ല എന്ന സത്യം വിസ്മരിക്കാന്‍ കഴിയില്ല.
മനുഷ്യന്‍റെ ജീവസന്ധാരണ പ്രക്രിയയാണ് അവന്‍റെ സ്വത്തെന്ന് കൌടില്ല്യന്‍ പറയുന്നു. ശക്തമായ ഖജനാവില്ലാത്ത രാജാവ് ജനങ്ങളെ കൊള്ളയടിക്കുമെന്ന് അര്‍ത്ഥശാസ്ത്രം പറയുന്നു. ഖജനാവിലേക്ക് പണം കൃത്യമായി എത്താന്‍ സംവിധാനം വേണമെന്നും ജീവനക്കാര്‍ കൃത്യത പാലിക്കുന്നത് ഉറപ്പാക്കമമെന്നും അധികാര ദുരുപയോഗം തടയണമെന്നും കൌടില്ല്യന്‍ എഴുതിയിട്ടുണ്ട്. അര്‍ഹിക്കുന്ന ശിക്ഷകള്‍ നല്കുന്ന രാജാവിനെ ഏവരും മാനിക്കുമെന്നും ഗ്രന്ഥം പറയുന്നു. ബ്രാഹ്മണന് അനേകം സൌകര്യങ്ങള്‍ നല്കിയിരുന്ന വ്യവസ്ഥിതിയായിരുന്നു അന്നത്തേത്. ഇന്ന് സമ്പന്നര്‍ ആ ഗണത്തില്‍ എത്തിപ്പെട്ടിരിക്കുന്നു.
റോഡ് അഴുക്കാക്കുന്നവര്‍ക്ക് ഫൈന്‍ ചുമത്തിയിരുന്നു. അധികാരകേന്ദ്രങ്ങളും ചുമതലകളും കൃത്യമായി നിര്‍വ്വചിച്ചിരുന്നു എന്നത് നമ്മെ അത്ഭുതപ്പെടുത്തും. മറ്റൊരു വിശേഷം മദ്യശാലയും വ്യഭിചാരശാലയും സര്‍ക്കാര്‍ നേരിട്ടാണ് നടത്തിയിരുന്നത് എന്നതാണ്. മദ്യപിച്ചുകൊണ്ട് റോഡിലിറങ്ങാനോ യാത്ര ചെയ്യാനോ മദ്യം വീട്ടിലേക്ക് കൊണ്ടുപോകാനോ  അനുവദിച്ചിരുന്നില്ല. വേശ്യാലയ നടത്തിപ്പുകാരിക്ക് വലിയ അംഗീകാരവും ഉയര്‍ന്ന ശമ്പളവുമുണ്ടായിരുന്നു.
എന്നാല്‍ സദാചാര ചിന്തകള്‍ കര്‍ക്കശവുമായിരുന്നു. വിവാഹസമയം സ്ത്രീ കന്യകയായിരിക്കണം അല്ലെങ്കില്‍ പിഴയടക്കണം എന്ന് അര്‍ത്ഥശാസ്ത്രം നിഷ്കര്‍ഷിക്കുന്നു. ബലാല്‍സംഗത്തിന് കടുത്തശിക്ഷകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഭരണാധികാരി പിതാവിനെപ്പോലെയാകണമെന്നും പ്രജകളെ മക്കളെ എന്നവണ്ണം നോക്കി നടത്തണമെന്നും ഉപദേശിച്ച് നന്നാക്കണമെന്നും കൌടില്ല്യന്‍ എഴുതുന്നു.
നിശ്ചയമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. വളരെ ലളിതമായും വ്യക്തതതയോടെയുമാണ് രംഗരാജന്‍ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.  


Sunday, July 14, 2013

N Mohanantae kathakal

എന്‍.മോഹനന്‍റെ   കഥകള്‍
എന്‍.മോഹനന്‍റെ  ഇരുപത്തിയൊന്ന് കഥകളുടെ സമാഹാരം 1989-ല്‍ പ്രസിദ്ധീകരിച്ചത് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘമാണ്. വില 35 രൂപ.ജി.എന്‍.പണിക്കരുടെ പഠനവും ചേര്‍ത്ത് 225 പേജുള്ള സമാഹാരത്തിലെ കഥകള്‍ മിക്കവയും ലാളിത്യത്തിന്‍റെ പ്രതീകങ്ങളാണ്. കാരൂരിന്‍റെ കഥകള്‍ പോലെ മനസ്സില്‍ ഒരു വിങ്ങലുണ്ടാക്കുന്ന കഥകള്‍ നിരവധി. മനുഷ്യബന്ധങ്ങളുടെ ഊടും പാവും വെളിവാക്കുന്നവയും  ദിവ്യപ്രണയത്തിന്‍റെ പ്രകാശം പരത്തുന്നവയുമായ കഥകള്‍. സ്വാതന്ത്യത്തിനു മുന്‍പും തുടര്‍ന്ന് അന്‍പതുകളിലും നിലനിന്ന ദാരിദ്ര്യം ,തൊഴിലില്ലായ്മ ഇവയൊക്കെ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഗവേഷണത്തിന്‍റെ ഈടുനല്കുന്ന കഥകളുണ്ട് ഇതില്‍.
ബാലവേലയ്ക്കെതിരെ നിയമം വരുന്നതിനുമുന്‍പ് , കുട്ടിക്കാലത്ത് പൂജാരിയാകേണ്ടിവന്ന ഒരുണ്ണിയുടെ കഥ പറയുന്ന കൊച്ചുതിരുമേനിയില്‍ ,അന്യം നിന്നുപോയ തൊട്ടുകൂടായ്മയുടെ പ്രേതം ഉള്ളിലുള്ള ഒരു കുട്ടിയുടെ സ്നേഹത്തിന്‍റെയും ഇഷ്ടങ്ങളുടെയും കഥയാണ് പറയുന്നത്. സ്വകാര്യ മാനേജ്മെന്‍റുകളുടെ പീഢനമേല്ക്കുന്ന കോളേജ് അധ്യാപകന്‍റെ കഥയാണ് ഒരധ്യാപകന്‍റെ മരണം. നമ്മള്‍  ആ  കാലത്തുനിന്നും ഇന്ന് എവിടെയെത്തി നില്ക്കുന്നു എന്നറിയാന്‍ ഈ കഥ വായിക്കേണ്ടതുണ്ട്. ആര്‍ക്കും വേണ്ടാതാകുന്ന അനാഥവും വേറിട്ടതുമായ ബാല്യത്തിന് സ്നേഹം നല്കുന്ന രാധയുടെ കഥയാണ് മിന്നാമിനുങ്ങ്. അതിരുകളും താത്പ്പര്യങ്ങളുമില്ലാത്ത  സ്നേഹം മോഹനന്‍ കഥകളുടെ പ്രത്യേകതയാണ്.
ഒരു കൊച്ചുകുട്ടിയുടെ വലിയ ആഗ്രഹം എന്ന കഥയില്‍ ഭാര്യഭര്‍തൃ ബന്ധത്തിന് ശൈഥില്യമുണ്ടാവാതിരിക്കാന്‍ വ്യക്തിത്വം പണയപ്പെടുത്തുന്ന ഉണ്ണിയെ നമുക്ക് കാണാം. ആരുമില്ലാത്ത  സഹോദരനെക്കാള്‍ എല്ലാമുള്ള അളിയനെ പ്രത്യേകമായി പരിഗണിക്കേണ്ടിവരുന്നതിന്‍റെ അപകര്‍ഷത തൊട്ടറിയാന്‍ കഴിയുന്ന കഥ.
ആഗ്രഹിച്ച പെണ്ണിനെ നേടാനൊരു നല്ല തൊഴില്‍, അപമാനിതമായ മനസ്സിനെ തിരിച്ചുപിടിക്കാനുള്ള ഓട്ടം.ഒടുവില്‍ തിരികെയെത്തുമ്പോള്‍ സ്നേഹത്തിന്‍റെ പ്രതിരൂപമായ അമ്മയില്ല,കാമുകി വിവാഹിതയും.- ഇല കൊഴിഞ്ഞ കാലം പറയുന്ന കഥ. കുട്ടികളുടെ പിണക്കവും ഇണക്കവും സ്നേഹവും തുറന്നുകാട്ടുന്ന കഥയാണ് ബാലപാഠങ്ങള്‍.
നിന്‍റെ കഥ എന്‍റെയും പറയുന്നത് വെറുതെ രക്തസാക്ഷികളാകുന്ന മനുഷ്യരെകുറിച്ചാണ്. സ്വപ്നങ്ങള്‍ ചതഞ്ഞരയുന്ന സാധാരണക്കാരന്‍റെ, ഒരിരയായി മാറുന്ന വെറും മനുഷ്യന്‍റെ കഥ.ശാശ്വതമൊന്നേ ദുഃഖവും അമ്മായിയും പറയുന്നത് ബന്ധങ്ങളുടെ ശക്തി ദൌര്‍ബ്ബല്യങ്ങളാണ്. തിരുവനന്തപുരം എന്ന കഥയില്‍ ദാരിദ്ര്യത്തിന്‍റെ ഏറ്റവും ഭീകരമായ മുഖം നാം കാണുന്നു. ആ കഥയുടെ പേരില്‍ മാത്രമെ അഭിപ്രായ വ്യത്യാസമുള്ളു.
ഒരു കാലത്ത് സാധാരണമായിരുന്ന രണ്ട് വിവാഹങ്ങളും അതിലെ മക്കളും തമ്മിലുണ്ടാകുന്ന ആദ്യകാല ഇഷ്ടക്കേടും വളരുമ്പോള്‍ പകരുന്ന രക്തബന്ധ സൌഹൃദവും അനുജത്തി എന്ന കഥ വെളിപ്പെടുത്തുന്നു. പൊതുവായുള്ള മോഹനന്‍ കതകളില്‍ നിന്നും വ്യത്യസ്തമായ തലത്തിലുള്ള കഥയാണ് മിസ് മേരി തെരേസ്സ പോള്‍. നഗരജീവിതത്തിലെ പുത്തന്‍ മനഷ്യരുടെ ബന്ധങ്ങളാണ് അതില്‍ പറയുന്നത്. അഹല്യ പറയുന്നതും ബന്ധങ്ങളുടെ മനഃശ്ശാസ്ത്രമാണ്. പൂജയ്ക്കെടുക്കാത്ത പൂക്കള്‍ പിന്നീട് സിനിമയായി അവാര്‍ഡ് നേടിയ കഥയാണ്. ഒരു കാലത്ത് സ്ഥിരമായിരുന്ന ഒരു വ്യക്തിത്വമാണ് വീടിന്‍റെ ചുമതല ഏറ്റെടുക്കുന്ന മൂത്ത സഹോദരി/സഹോദരന്‍. ഒടുവില്‍ ആരുമില്ലാതെ ,വെറുക്കപ്പെട്ട് ഒരു ജന്മം.
തീവ്ര കമ്മ്യൂണിസ്റ്റുകള്‍ വിപ്ലവം കൊണ്ടുവരാനായി ലടത്തിയ അട്ടിമറികളില്‍ എത്ര എത്ര പാവങ്ങള്‍, അവരുടെ സ്വപ്നങ്ങള്‍ ഇല്ലാതായി. വിപ്ലവം ഒട്ടുവന്നതുമില്ല. അതിന്‍റെ ചൂടുള്ള കഥയാണ് കത്താത്ത കാര്‍ത്തിക വിളക്ക്. എഴുത്തില്‍ മാറ്റം വന്ന ഒരുകാലത്ത് മോഹനന്‍റെ ശൈലിയില്‍ വന്ന മാറ്റമാണ് ഒരു കഥാപാത്രത്തിന്‍റെ കാല്‍പ്പാടുകള്‍. ബന്ധങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത ലൈംഗികചോദനയുടെ പരാജയം ഇതില്‍ കാണാം. ഫാന്‍റസിയും തനിക്ക് വഴങ്ങും എന്നു കാണിക്കുന്നതാണ് ഒരു കഥ.
സര്‍ക്കാര്‍ എന്നും ഒരുപോലെയാണെന്നും ഉദ്യോഗസ്ഥരുടെ മനസ്സും കസേരയും ഈഗോയും മാറ്റമില്ലാത്തതാണെന്നും വഴി,പെരുവഴി പറയുന്നു. ജന്മിത്തം ഇല്ലാതാക്കാന്‍ മാവോവാദികള്‍ ചൈനയില്‍ കാട്ടിയ ക്രൂരതകളുടെ മറ്റൊരു രൂപം കേരളത്തില്‍ അരങ്ങേറിയതിന്‍റെ കഥയാണ് നരകത്തിലേക്കുള്ള വഴിയില്‍ പറയുന്നത്. മോഹനന്‍റെ തീക്ഷ്ണമായ കഥാപശ്ചാത്തലങ്ങളില്‍ നിന്നും വേറിട്ടുള്ള ഒന്നാണ് രസകരമായ തമാശകള്‍ നിറഞ്ഞ ഒരു ത്യാഗത്തിന്‍റെ ഇതിഹാസം.
ടിബറ്റുകാരുടെ വിശ്വാസങ്ങളുടെ മുറുക്കം അതിലളിതമായി കാണുന്ന ഒരു പത്രപ്രവര്‍ത്തകന്‍റെ സമീപനം വരുത്തിവയ്ക്കുന്ന ദുരന്തമാണ് ടിബറ്റിന്‍റെ വഴിയില്‍ പ്രതിപാദിക്കുന്നത്.

കഥാപരിസരത്തിന്‍റെ വര്‍ണ്ണന,ഹൃദയം വിങ്ങുന്ന സംഭാഷണം ഒക്കെ ചേര്ന്ന് എന്‍.മോഹനന്‍ കഥകള്‍ നമുക്ക് ഒരു വായനാവിരുന്ന് നല്കുന്നു.   

Thursday, July 4, 2013

anuradhayum muttathuvarkyum

അനുരാധയും മുട്ടത്തുവര്‍ക്കിയും
കൊല്ലം ആരോ ബുക്സ് പ്രസിദ്ധീകരിച്ച ഉണ്ണികൃഷ്ണന്‍  ഉളിയക്കോവിലിന്‍റെ ചെറുകഥകളുടെ സമാഹാരമാണ് അനുരാധയും മുട്ടത്തുവര്‍ക്കിയും. രാമചന്ദ്രാ,ഇത് തീക്കളിയാണ്,സുശീലയുടെ ദഃഖം,മഞ്ഞില്‍ നനയാത്ത പൂവുകള്‍,മൌനത്തിന്‍റെ നിറം,ആരവം,അശ്രദ്ധ,സര്‍പ്പസത്യം,അശാന്തിയുടെ ശാന്തിക്കാരന്‍,ചുവന്ന സ്മാരകം,അനുരാധയും മുട്ടത്തുവര്‍ക്കിയും, മൂഷിക പുരാണം,അനഘയുടെ യാത്രകള്‍ എന്നിവയാണ് കഥകള്‍. ബി.ആര്‍.പ്രസന്നകുമാര്‍ വളരെ വിശദമായ ഒരാസ്വാദനക്കുറിപ്പും എഴുതിയിട്ടുണ്ട്.വായനക്കാര്‍ കാണാത്ത പല തലങ്ങളും അര്‍ത്തങ്ങളും സൃഷ്ടിക്കാന്‍ ആസ്വാദകന് കഴിഞ്ഞിട്ടുണ്ട്. വളരെ ലളിതമായി കഥ പറയാനുള്ള ഒരു ഭാഷ ഉണ്ണികൃഷ്ണനുണ്ട്.ദുരൂഹതകളില്ലാതെ മനഃശ്ശാസ്ത്രപരമായ അപഗ്രഥനങ്ങള്‍ കഥകളില്‍ നടത്തുന്നുണ്ട്. ഭാര്യാ ഭര്‍തൃബന്ധത്തിന്‍റെ തീഷ്ണത, കാമുകീകാമുക ബന്ധത്തിന്‍റെ ഊഷ്മളത, നിഷ്ക്കളങ്കതയെ ചൂഷണം ചെയ്യുമ്പോള്‍ അതംഗീകരിക്കുന്ന മനുഷ്യന്‍റെ നിര്‍മ്മമത  ഒക്കെ കഥകളില്‍ കാണാവുന്നതാണ്. ചില സ്വാനുഭവ സാക്ഷ്യങ്ങളും ഉല്‍പ്പെടുന്നു കഥകളില്‍. ഒരു യാത്രയില്‍ വായിച്ചു തീര്‍ക്കാവുന്ന കഥകള്‍. സമാഹാരത്തിന്‍റെ പേര് കേള്‍ക്കുമ്പോള്‍ ഒരു തികഞ്ഞ പൈങ്കിളിയാണ് എന്നു കരുതുന്ന വായനക്കാരെ ആകര്‍ഷിക്കുന്ന ഒരു കച്ചവടതന്ത്രം പ്രസാധകര്‍  ഇതില്‍  ഉപയോഗപ്പെടുത്തിയിരിക്കുന്നു

Tuesday, July 2, 2013

DEATH AT INTERVALS

DEATH  AT  INTERVALS

മരണം  മാറുന്ന  ഇടനേരത്ത്

പോര്‍ച്ചുഗീസ് നോവലിസ്റ്റുകളില്‍ ഏറെ ശ്രദ്ധേയനാണ് നോബല്‍ ജേതാവ് ഷൂസെ സരമാഗു. അദ്ദേഹത്തിന്‍റെ Death  at Intervals എന്ന നോവല്‍ ജോളി വര്‍ഗ്ഗീസ് വിവര്‍ത്തനം ചെയ്ത് ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെ രസകരവും എന്നാല്‍ ചിന്തയെ ഉണര്‍ത്തി വിടുന്നതുമായ ഒരു നോവലാണിത്.  ഒരു പ്രദേശത്ത് മരണം കുറേ കാലം അവധിയില്‍ പ്രവേശിക്കുന്നത് ഒന്നോര്‍ത്തു നോക്കുക.അപകടം പിണഞ്ഞവരും വെന്‍റിലേറ്ററിലുള്ളവരുമൊക്കെ ചതഞ്ഞും അരഞ്ഞും വരാത്ത മരണത്തെ കാക്കുന്ന അവസ്ഥ. അവരെ നോക്കാന്‍ നിര്‍ബ്ബന്ധിതരാകുന്ന ബന്ധുക്കള്‍,ഭരണകൂടം. ജനസംഖ്യയില്‍ രോഗികളുടെയും ഒന്നിനും കൊള്ളാത്തവരുടെയും എണ്ണം വര്‍ദ്ധിക്കുന്നതിന്‍റെ ഭീകരത. തുടര്‍ന്ന് ഒറ്റ ദിവസം ഇവരെല്ലാം മരണം കൈയ്യേല്ക്കുന്നതിന്‍റെ മറ്റൊരു  ബീഭല്‍സത. അവിടെ നിന്നും മരണം എന്ന സ്ത്രീ തന്നെ തോല്പ്പിച്ച ചെല്ലോയിസ്റ്റിനെ കണ്ടെത്തുന്നു. അവരുടെ പകയും സ്നേഹവും അസൂയയും  കലരുകയാണ് നോവലില്‍. തികച്ചും വ്യത്യസ്തമായ ഒരിടപെടലാണ് സരമാഗു നിര്‍വ്വഹിക്കുന്നത്.
ഒരു കഥ പറയുന്നതിലുപരി മരണത്തെ അതിന്‍റെ സാംസ്ക്കാരിക സാമൂഹിക മനഃശ്ശാസ്ത്ര മേഖലകളിലൂടെ സമീപിക്കുന്ന നോവല്‍ എന്ന നിലയില്‍ രചനാ ഘടനയിലും ഒരു വേറിട്ടു നില്പ്പ് കാണാന്‍ കഴിയും. ചില കാര്യങ്ങള്‍ ആവര്‍ത്തിച്ച് വരുന്നതിനാല്‍ ഇടയ്ക്ക് മുഷിവ് തോന്നാമെങ്കിലും ഗൌരവ വായന അര്‍ഹിക്കുന്നതാണ് രചന. ചില പേജുകള്‍ വായിക്കാതെ പോയാലും പദാനുപദം വായിച്ചിട്ടില്ലെങ്കിലും ഇടവേളകളില്‍ എന്താണ് സംഭവിച്ചിരിക്കുക എന്നത് വായനക്കാരന് ബോധ്യമാകും. മൊഴിമാറ്റം ദോഷം ചെയ്തിട്ടുണ്ടോ എന്നറിയണണെങ്കില്‍ ഒറിജിനല്‍ വായിക്കേണ്ടതുണ്ട്. മരണം ഒളിച്ചുകളിക്കുമ്പോള്‍ എന്ന ടൈറ്റിലാണ് എനിക്ക് ഉചിതമായി തോന്നിയത്.