Thursday, August 29, 2013



കുട്ടികളുടെ മനസ്സും സാഹിത്യവും
പ്രഭാകരന്‍ പഴശ്ശി അദ്ദേഹത്തിന്‍റെ ഡോക്ടറേറ്റിനുള്ള ഗവേഷണ പ്രബന്ധം പുസ്തകരൂപത്തിലാക്കിയതാണ് കുട്ടികളുടെ മനസ്സും സാഹിത്യവുമെന്ന കൃതി.കാലിക്കറ്റ് സര്‍വ്വകലാശാല പ്രസിദ്ധീകരണ വിഭാഗമാണ് പുസ്തകമാക്കിയത്.
കുട്ടികളുടെ മനഃശാസ്ത്രം നാളിതുവരെ കൈകാര്യം ചെയ്ത മനഃശാസ്ത്രകാരന്മാരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിച്ചുകൊണ്ടാണ് ഗവേഷണം ആരംഭിക്കുന്നത്.പരിവര്‍ത്തനം ചെയ്ത് കുഞ്ഞുങ്ങളായി തീര്‍ന്നെങ്കില്‍ മാത്രമെ മനുഷ്യന് ദൈവരാജ്യത്തിലേക്ക് പ്രവേശനം ലഭിക്കൂ എന്ന ബൈബിള്‍ വചനം തുടങ്ങി ആധുനിക മനഃശാസ്ത്രത്തിലെ പെരുമാറ്റ ശാസ്ത്രം,മാനസികാപഗ്രഥനം തുടങ്ങി വിവിധ മേഖലകളിലൂടെ പഠനം കടന്നുപോകുന്നു.ഗവേഷണമായതുകൊണ്ടുതന്നെ ചിലപ്പോള്‍ ഗവേഷണ കുതുകിയല്ലാത്ത വായനക്കാരന് വിരസതയും അനുഭവപ്പെടാം.ഫ്രോയിഡിന്‍റെ നിരീക്ഷണങ്ങള്‍ കാര്യമായി പ്രതിപാദിക്കുന്നുണ്ട് എഴുത്തുകാരന്‍.മനസ്സിന്‍റെ സവിശേഷതകള്‍ വ്യക്തമായി വിശദീകിക്കുന്നുമുണ്ട് ഗ്രന്ഥകാരന്‍.

സാഹിത്യാസ്വാദനം എന്ന രണ്ടാം ഭാഗം വായന രസകരമാക്കുന്നു.സാഹിത്യം എന്ന മൂന്നാം ഭാഗത്തില്‍ ബാലസാഹിത്യം,കുട്ടികള്‍ക്കുള്ള കവിത,കഥ,വൈജ്ഞാനിക സാഹിത്യം എന്നിവടെക്കുറിച്ച് പ്രതിപാദിക്കുന്നു.ബാലസാഹിത്യത്തിന്‍റെ പ്രയോജനങ്ങളും പുസ്തകം വിശദീകരിക്കുന്നുണ്ട്.കുട്ടികള്‍ക്കായി രചന നിര്‍വ്വഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമാണ് ഈ പുസ്തകം.  

Wednesday, August 21, 2013

Interesting    Times  by  Eric   Hobsbawm
പ്രശസ്ത ചരിത്രകാരനും അധ്യാപകനുമായ എറിക് ഹോബ്സ്വാമിന്‍റെ ഇന്‍ററസ്റ്റിംഗ് ടൈംമ്സ് എന്ന ആത്മകഥ ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രത്തിലൂടെയുള്ള ഒരോട്ടം കൂടിയാണ്.ബാല്യത്തിലെ ദുരിതങ്ങള്‍,ജൂതരുടെ സങ്കടങ്ങള്‍,ജര്‍മ്മനിയുടെ വിഭജനം,കമ്മ്യൂണിസ്റ്റായി ജീവിച്ചതിന്‍റെ അനുഭവങ്ങള്‍,കുടുംബജീവിതത്തിലെ സുഖദുഃഖങ്ങള്‍ തുടങ്ങിയവ പുസ്തകം വെളിവാക്കുന്നു.

യുദ്ധാനന്തര കാലത്തെ അമേരിക്ക-സോവിയറ്റ് ശീതയുദ്ധം,റഷ്യയിലെ അനുഭവങ്ങള്‍,അഞ്ചടി മൂന്നിഞ്ചുകാരന്‍ സ്റ്റാലിന്‍ ഉയര്‍ത്തിയ ഇംപാക്ട്,രാഷ്ട്രീയ നിരീക്ഷണങ്ങള്‍,ലാറ്റിന്‍ അമേരിക്കയിലെ യാത്രകള്‍ ഒക്കെ വിശദീകരിക്കുന്നുണ്ട് എഴുത്തുകാരന്‍. അനുഭവങ്ങളും ചരിത്രവും ഇഴചേര്‍ന്നുകൊണ്ടു പോകുന്ന എറിക്കിന്‍റെ രചന ചരിത്രരചനയുടെ രീതിയിലാണ്.അതുകൊണ്ടുതന്നെ ഒരു കഥ വായിക്കുന്ന താത്പ്പര്യത്തോടെ വായിച്ചുപോകാന്‍ കഴിയില്ല.എന്നാല്‍ ചരിത്രരചനയുടെ പൂര്‍ണ്ണതയുമില്ല.രണ്ടിനുമിടയിലുള്ള ഇതിന്‍റെ രചന രീതി ചിലപ്പോള്‍ വിരസമായി തോന്നാം.അത്തരം ഭാഗങ്ങള്‍ ഓടിച്ചു വായിച്ചുപോകാവുന്നതാണ്.ഗവേഷണ ഗ്രന്ഥങ്ങളുടെ സ്വഭാവത്തില്‍ ഒടുവില്‍ കുറിപ്പുകളും ഇന്‍ഡക്സും നല്‍കിയിട്ടുണ്ട്.445 പേജുള്ള പുസ്തകത്തിന്‍റെ വില 10.99 പൌണ്ടാണ്.അബാക്കസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Saturday, August 3, 2013

buddha influence in kerala

ബൌദ്ധസ്വാധീനം  കേരളത്തില്‍
കമ്മ്യൂണിസ്റ്റും യുക്തിവാദിയുമായിരുന്ന പവനനും മകന്‍ സി.പി.രാജേന്ദ്രനും ചേര്‍ന്നെഴുതിയ ഗ്രന്ഥമാണ് ബൌദ്ധസ്വാധീനം കേരളത്തില്‍. കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പുസ്തകമാണിത്. ബുദ്ധന്‍,ബുദ്ധമതം,ബുദ്ധസന്ന്യാസിമാര്‍ എന്നിവരെകുറിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഏതാണ്ടെല്ലാ പുസ്തകങ്ങളും ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. ഈ വിഷയത്തില്‍ തുടര്‍പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഈ ശ്രമം. കേരളത്തിലും തമിഴ്നാട്ടിലും ശൈവമതക്കാര്‍ പൂര്‍ണ്ണമായും നശിപ്പിച്ചുകളഞ്ഞ അഞ്ഞൂറുവര്‍ഷത്തെ ബുദ്ധമതസ്വാധീനം വെളിപ്പെടുത്താന്‍ എഴുത്തുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എത്ര നശിപ്പിച്ചാലും ഒരു തെളിവെങ്കിലും ബാക്കിയിടുമെന്നുപറയും പോലെ സൂചനകളും അവശിഷ്ടങ്ങളും ബുദ്ധമതസ്വാധീനം വിളിച്ചറിയിക്കുന്നു.അച്ഛന്‍ പാതിവഴി ഉപേക്ഷിച്ച പദ്ധതി പൂര്‍ത്തിയാക്കിയ മകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
          മലയാള സാഹിത്യത്തിലെ ബുദ്ധസങ്കല്‍പ്പങ്ങള്‍ സംബ്ബന്ധിച്ച ഒന്നാം ഭാഗം ശ്രീ.പവനന്‍റെ ഗൌരവമേറിയ വായനയുടെ പ്രതിഫലനമാണ്. കുമാരനാശാന്‍റെ രചനകളിലെ ബുദ്ധസ്വാധീനത്തെക്കുറിച്ച് പവനന്‍ ഏറെ പറയുന്നുണ്ട്. രണ്ടായിരത്തിയഞ്ഞൂറ് സംവത്സരം മുന്‍പ് ഈ ആര്യാവര്‍ത്തത്തില്‍ ഭഗവാന്‍ ഗൌതമബുദ്ധനും അദ്ദേഹം സ്ഥാപിച്ച സംഘവും സമ്മാനിച്ച അമൂല്യമായ പ്രബോധനങ്ങളും നിയമാവലിയും എല്ലാ ആധുനിക മതങ്ങളുടെയും വളര്‍ച്ചയെയും പരിണാമത്തെയും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്. ബുദ്ധമതത്തിന്‍റെ പരമോന്നതങ്ങളായ തത്വങ്ങളും ധാര്‍മ്മിക സങ്കല്‍പ്പങ്ങളും മനുഷ്യരാശിയുള്ളിടത്തോളം പണ്ഡിതന്മാരെ ആഹ്ലാദിപ്പിച്ചും അത്ഭുതപ്പെടുത്തിയും എണ്ണമറ്റ ആത്മാക്കള്‍ക്ക് സന്തോഷവും സമാധാനവും പ്രധാനം ചെയ്തും വിരാജിച്ചുകൊണ്ടിരിക്കും “,ആശാന്‍റെ ഈ വാക്കുകള്‍ക്ക് എന്നും പ്രസക്തിയുണ്ടാകും എന്നതില്‍ സംശയമില്ല. ഇന്ത്യയെ കണ്ടെത്തലില്‍ നെഹ്റു ഇതിന് പൂര്‍ണ്ണത നല്കുന്നു. ജനപ്രിയമാര്‍ജ്ജിച്ച മതങ്ങളെയും അവയെ പിടിച്ചുതൂങ്ങിക്കിടക്കുന്ന അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെയും പൌരോഹിത്യത്തെയും മറ്റു വ്യത്യസ്ത സ്ഥാപിത താത്പ്പര്യങ്ങളെയും കടന്നാക്രമിക്കാനുള്ള ധൈര്യം ബുദ്ധനുണ്ടായിരുന്നു.അതീത ഭൌതികമായതിനെയും ദൈവശാസ്ത്രപരമായ വീക്ഷണത്തെയും ദിവ്യാത്ഭുതങ്ങളെയും വെളിപാടുകളെയും പ്രകൃത്യാതീത ശക്തികളുമായുള്ള ഇടപാടുകളെയും അദ്ദേഹം അധിക്ഷേപിച്ചു. അദ്ദേഹം അവലംബിച്ചത് യുക്തിയെയും വിവേകത്തെയും അനുഭവത്തെയുമായിരുന്നു, അദ്ദേഹം ഉൌന്നിയത് സദാചാരത്തിന്മേലാണ്. അദ്ദേഹത്തിന്‍റെ വിശകലനം മനഃശ്ശാസ്ത്രപരമായിരുന്നു. അദ്ദേഹത്തിന്‍റെ മനോവിശകലനത്തില്‍ ആത്മാവിന് സ്ഥാനമുണ്ടായിരുന്നില്ല. അതീതഭൌതികതയുടെ അടിസ്ഥാനത്തിലുള്ള പ്രത്യൂഹങ്ങള്‍ ദുഷിപ്പിച്ച വായുവിന്‍റെ സ്ഥാനത്ത് ഗിരിപ്രദേശങ്ങളില്‍ നിന്നുയര്‍ന്ന ശുദ്ധവായു ശ്വസിക്കാന്‍ ലഭ്യമാക്കുന്ന ഒരു സമീപനമായിരുന്നു അദ്ദേഹത്തിന്‍റേത്
ഇന്ന് ബുദ്ധമതം പാര്‍ശ്വവത്ക്കരിക്കപ്പെട്ടിരിക്കുന്നു.മാനവികതയുടെ മഹാപുരുഷനെ കണ്ടെത്താന്‍ ഇനിയും ശ്രമം ആവശ്യമാണ്.യുക്തിപരമായ അടിത്തറയില്‍ നിന്നുയര്‍ന്ന ബുദ്ധമതത്തിനുപകരം വികാരപ്രധാനമായ ഭക്തി ജനമനസ്സില്‍ ഇടം നേടിയതോടെയാണ് ബുദ്ധമതത്തെ വിട്ട് അവര്‍ ഹിന്ദുമതത്തെ സ്വീകരിച്ചതെന്ന് പുസ്തകം വിലയിരുത്തുന്നു. കേരളത്തിലെ ഇടതുപക്ഷ സംസ്കാരത്തിന്‍റെയും തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയ സംസ്ക്കാരത്തിന്‍റെയും വേരുകള്‍ അന്വേഷിച്ചാല്‍ ബുദ്ധസിദ്ധാന്തങ്ങളില്‍ എത്തിച്ചേരുമെന്നും ഗ്രന്ഥകാരന്‍ പറയുന്നുണ്ട്.  

സഹായഗ്രന്ഥങ്ങളുടെ സൂചിക ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ഗുണം ചെയ്യും.