Saturday, May 24, 2014

The Making of a Newspaper

The  making of a Newspaper
----- Rahul  Mudgal
Sarup Book Publishers Pvt.Ltd,New Delhi—Rs.600/-

രാഹുല്‍  മുദ്ഗലിന്‍റെ ദ മേക്കിംഗ് ഓഫ് എ ന്യൂസ് പേപ്പര്‍, ജേര്‍ണലിസം വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് തയ്യാറാക്കിയിട്ടുള്ള പുസ്തകമാണ്. പത്രാധിപരുടെ റോള്‍, വായനക്കാരെ സമീപിക്കേണ്ട രീതി,സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രങ്ങള്‍, പരസ്യത്തിന്‍റെ പ്രാധാന്യം, കമ്പനികള്‍ സ്വാധീനിക്കുന്ന രീതി,പബ്ളിക്കേഷന്‍ സംബ്ബന്ധിച്ച സാങ്കേതിക കാര്യങ്ങള്‍, ടെര്‍മിനോളജി, പ്രസ്സ് ജാര്‍ഗണുകള്‍,ആധുനിക ശൈലി വഴികാട്ടി,പത്രത്തിന്‍റെ അടിസ്ഥാന മാതൃക തുടങ്ങിയവയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. പക്ഷെ പുസ്തകത്തിന്‍റെ പ്രധാന ന്യൂനത അത് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ പരിശോധിക്കുന്നില്ല എന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അമേരിക്കയിലും ഇംഗ്ലണ്ടിലും ഇറങ്ങിയ പുസ്തകങ്ങള്‍ പരിശോധിച്ച് ഇന്ത്യന്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നല്കിയ പുസ്തകമെന്ന് വിശേഷിപ്പിക്കാം. ഇന്ത്യന്‍ പത്രങ്ങളെ കൂടി പഠിക്കുകയും അതിനെയും മറ്റ് വികസിത രാഷ്ട്രങ്ങളിലെ പത്രങ്ങളെയും താരതമ്യം ചെയ്യും വിധം തയ്യാര്‍ ചെയ്തിരുന്നെങ്കില്‍ നല്ലൊരു പുസ്തകമായേനെ. എന്നാല്‍ അതിനൊന്നും മിനക്കെടാന്‍ എഴുത്തുകാരന്‍ തയ്യാറായിരുന്നില്ല എന്ന മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇന്ത്യന്‍‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ ഗുണം ചെയ്യുന്ന പുസ്തകമല്ല ഇത് എന്നു പറയാന്‍ കഴിയും. 

Friday, May 23, 2014

The Moon and Six pence


The  Moon  and Six pence---  W.Somerset Maugham
---  Vintage Classics,UK—Price-- 6.99 pounds
W.Somerset Maugham  എഴുതിയ മനോഹര നോവലാണ് ദ മൂണ്‍ ആന്‍റ് സിക്സ് പെന്‍സ്. 1874ല്‍ പാരീസില്‍ ജനിച്ച് കാന്‍റര്‍ ബറിയിലും ഹീഡല്‍ ബര്‍ഗ് സര്‍വ്വകലാശാലയിലും പഠിച്ച സോമര്‍സെറ്റ് ഡോക്ടറാകാന്‍ സെന്‍റ് തോമസ് ആശുപത്രിയില്‍ പരിശീലനം നേടിയെങ്കിലും 1897ല്‍ എഴുത്തില്‍ പൂര്‍ണ്ണമായും മുഴുകി. 1919ലാണ് ദ മൂണ്‍ ആന്‍റ് സിക്സ് പെന്‍സ് രചിച്ചത്. 1965ല്‍ മരിക്കുവരെയും ദക്ഷിണ ഫ്രാന്‍സിലായിരുന്നു താമസം.
ചാള്‍സ് സ്ട്രിക്ക് ലാന്‍റ് എന്ന സ്റ്റോക്ക് ബ്രോക്കറ്‍ ഒരു ദിവസം തന്‍റെ തൊഴിലും കുടുംബവും ഉപേക്ഷിച്ച് പാരീസിലേക്ക് ചേക്കേറുന്നു. ചിത്രകാരനാവുക എന്നതായിരുന്നു മോഹം. പിന്നീടൊരിക്കലും കുടുംബത്തെക്കുറിച്ച് ചിന്തിക്കാതെ താന്‍ വരച്ച ചിത്രങ്ങളെ മാത്രം സ്നേഹിച്ച് , പലര്‍ക്കും വേദനകള്‍ സമ്മാനിച്ച് .സ്വയം പീഢനങ്ങള്‍ ഏറ്റുവാങ്ങി ജീവിതമൊടുക്കുന്നതാണ് കഥ.എഴുത്തുകാരന്‍ കഥാപാത്രമായി എപ്പോഴും അയാള്‍ക്ക് പിന്നാലെയുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്കെല്ലാം വിഷമങ്ങള്‍ മാത്രം സമ്മാനിച്ച ,ജീവിത ബന്ധങ്ങള്‍ക്ക് അര്‍ത്ഥം കല്പ്പിക്കാത്ത അനാര്‍ക്കിയായിരുന്നു സ്ട്രിക്ക് ലാന്‍റിന്‍റെ ജീവിതം. ജീവിച്ചിരുന്ന കാലത്ത് മഹത്വം തിരിച്ചറിയപ്പെടാതെ പോയ ചിത്രങ്ങള്‍ മരണ ശേഷം വിലയേറിയ സ്വത്തായി മാറുന്നു എന്നതാണ് സെമര്‍സെറ്റ് കഥയിലൂടെ പറയുന്നത്. കാലാകാരന്‍റെ ജീവിതം ഫ്രെയിമുകള്‍ക്ക് പുറത്താണെന്ന സത്യം ഒരിക്കല്‍കൂടി ഓര്‍മ്മിക്കാന്‍ ഈ പുസ്തകം നമ്മെ സഹായിക്കുന്നു

Saturday, May 17, 2014

The Metamorphosis - Franz Kafka


The Metamorphosis--- Franz  Kafka
Translated   and edited  by Stanley  Corngold
Bantam Classic- Rs.199/-
കാഫ്ക മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ്. 1883-ല്‍ ഒരു സമ്പന്ന ജൂതകുടുംബത്തില്‍ ജനിച്ച കാഫ്ക,വ്യവസായിയായ അച്ഛന്‍റെ ഇഷ്ടം നേടാന്‍ പരാജയപ്പെട്ട മകനായിരുന്നു. അതുണര്‍ത്തിയ അസന്തുഷ്ടി 1919 ല്‍ എഴുതിയ Letter to  his father”ല്‍ കാണാം. ജര്‍മ്മനിയില്‍ നിയമ ബിരുദം നേടിയെങ്കിലും സാഹിത്യമായിരുന്നു എന്നും കാഫ്കയുടെ മനസ്സില്‍. 1915ല്‍ “The Stocker” ന് Fontaine prize കിട്ടി.1916-1923 കാലത്ത് 3 നോവലുകള്‍ പൂര്‍ത്തിയാക്കാതെ എഴുതി വച്ചു. The Trial,The Castle &  Amerika . 1916ലെ The Judgement, The Metamorphosis,19ലെ The Penal Colony,The Country Doctor എന്നിവ ശ്രദ്ധേയ രചനകള്‍. 1924ല്‍ ക്ഷയരോഗത്താലാണ് കാഫ്ക മരിച്ചത്. അതിനുമുന്‍പ് എല്ലാ രചനകളും കത്തിച്ചുകളയണമെന്ന് സുഹൃത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.അയാള്‍ അതനുസരിക്കാതിരുന്നതിനാല്‍ ഈ രചനകള്‍ തലമുറ കൈമാറി ജീവിക്കുന്നു.

കാഫ്കയുടെ Metamorphosis( രൂപാന്തരം )വായനക്കാര്‍ക്ക് ഒരത്ഭുത രചനയായിരുന്നു. പുതിയ വായനക്കാര്‍ക്കും അതങ്ങിനെ തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. ഗ്രെഗര്‍ സാംസ എന്ന ബസിനസ് റപ്രസെന്‍റേറ്റീവ് ഒരു ദിവസം രാവിലെ ഉണരുമ്പോള്‍ രൂപാന്തരം സംഭവിച്ച് പാറ്റയെപ്പോലെ ഒരു ജീവിയായി മാറുന്നിടത്താണ് കഥ ആരംഭിക്കുന്നത്. അതിനെത്തുടര്‍ന്ന് ഒരു വ്യക്തി എന്ന നിലയില്‍ ഗ്രെഗര്‍ അനുഭവിക്കുന്ന ശാരീരിക-മാനസ്സിക പ്രശ്നങ്ങള്‍,വീട്ടുകാരുടെ സമീപനം,പരിചിതരും അല്ലാത്തവരുമായി വീട്ടിലെത്തുന്നവരുമായുള്ള ഇടപെടലുകള്‍ എന്നിവ അതിസൂക്ഷ്മ തലത്തില്‍, ഒരു ഗവേഷകന്‍റെയും ഒപ്പം ഒരു ശില്പ്പിയുടെയും ചാരുതയോടെ വിവരിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുകയാണ് കാഫ്ക. സ്വജീവിതത്തില്‍ ഫാന്‍റസിക്ക് വേണ്ടത്ര ഇടം നല്കുന്ന ഒരാള്‍ക്ക് മാത്രമെ ഇത്ര ഗൌരവത്തോടെ ഇത്തരമൊരു രചന നടത്താന്‍ കഴിയുകയുള്ളു.പുസ്തകത്തില്‍ കഥയുടെ വിവര്‍ത്തനത്തിനു പുറമെ ആമുഖവും വിശദമായ നോട്ടുകളും കാഫ്കയുടെ കത്തുകളും രചനകളെ സംബ്ബന്ധിച്ച ലേഖനങ്ങളും ഇതില് ഉള്‍പ്പെടുത്തിയിട്ടുണ്ട്.