Tuesday, March 4, 2014

Kambisseri Karunakaran


കാമ്പിശ്ശേരി-  കാലം കാത്തുവച്ച പത്രാധിപര്‍
പ്രസിദ്ധീകരണം- കേരള പ്രസ് അക്കാദമി
എഴുതിയത്  -- കെ.സുരേന്ദ്രന്‍
വളരെ പ്രശസ്തനായ ഒരു പത്രാധിപര്‍,കമ്മ്യൂണിസ്റ്റ്,പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന കാമ്പിശ്ശേരി കരുണാകരന്‍റെ ജീവചരിത്രമാണ് കെ.സുരേന്ദ്രന്‍ തയ്യാറാക്കിയിരുന്നത്. അനാരോഗ്യം ശ്വാസം മുട്ടിക്കുന്ന ജീവിതത്തോടൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ ഈ യാത്ര എന്നത് ജീവചരിത്രകാരന്‍ വിവരിക്കുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. കാര്യമായ രോഗങ്ങള്‍ ഒന്നുമില്ലാത്തവര്‍ ചെയ്യുന്നതിനേക്കാള്‍ എത്രയോ അധികം കാര്യങ്ങളാണ് ഈ മനുഷ്യന്‍ രോഗത്തിനൊപ്പം നടന്നുകൊണ്ട് ചെയ്തുതീര്‍ത്തത്. ഒരു കഥ പറയുന്ന രീതിയിലാണ് സുന്ദരേശന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ താത്പ്പര്യമുളവാക്കുന്ന ഭാഷയും സന്ദര്‍ഭ ചിത്രീകരണവും. സിനിമയിലെപ്പോലെ ഫ്ലാഷ്ബാക്കില്‍ കഥ പറയുന്ന രീതിയാണ് സുന്ദരേശന്‍ അവലംബിച്ചിരിക്കുന്നത്.
മരണ ശയ്യയില്‍ കിടക്കുമ്പോഴും അനാചാരങ്ങള്‍ക്കെതിരെ പോരാടിയ കാമ്പിശ്ശേരിയെയാണ് നമ്മള്‍ തുടക്കത്തിലെ പരിചയപ്പെടുന്നത്. യുക്തിവാദിയായ കാമ്പിശ്ശേരി ഭാര്യ പ്രേമയോട് പറയുന്നത് മൃതദേഹത്തില്‍ വായ്ക്കരിയോ കോടിയോ ഇടാന്‍ പാടില്ല എന്നും മതാചാരങ്ങളും അനുസ്മരണയോഗവും നടത്തരുത് എന്നുമാണ്. പുരോഗമനകാരിയായി വളര്‍ന്ന് അങ്ങിനെതന്നെ ജീവിതം അവസാനിപ്പിച്ച വിപ്ലവകാരി.
വ്യവസ്ഥിതിക്കെതിരെ പോരാടിയ കൊച്ചിക്കാചാത്തനാരുടെ മകന്‍ കരുണാകരന്‍ ഇങ്ങനെ ആയില്ലെങ്കിലേ കുറ്റം പറയേണ്ടൂ എന്ന് ബാല്യകാലം നമ്മെ ഓര്‍മ്മിപ്പിക്കും. ചെറുപ്പത്തിലേയുള്ള അമ്മയുടെ മരണം, സ്കൂള്‍ ജീവിതം, തോപ്പില്‍ ഭാസിയുമായുള്ള ചങ്ങാത്തം ഒക്കെ തുടര്‍ന്ന് വിശദീകരിക്കുന്നു. ഭാസിയുടെ വാക്കുകള്‍ കടമെടുത്താല്‍ കാമ്പിശ്ശേരിയുടെ വഴിയെ സഞ്ചരിച്ച ആളായിരുന്നു ഭാസി എന്നു കാണാന്‍ കഴിയും. കാമ്പിശ്ശേരി കള്ളനും കള്ളക്കടത്തുകാരനുമായിതീര്‍ന്നിരുന്നെങ്കില്‍ ഞാനും അതുപോലെയാകുമായിരുന്നെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
കുട്ടിക്കാലത്തേ ചെറിയ കേള്‍വിക്കുറവുണ്ടായിരുന്നു  കാമ്പിശ്ശേരിക്ക്. എന്നാല്‍ മഹാവികൃതിയും .മുതിര്‍ന്നപ്പോള്‍ ആ രീതി മാറി ശാന്തശീലനായതായി സഹോദരന്‍ ശങ്കരന്‍ വൈദ്യര്‍ ഓര്‍ക്കുന്നു.
കാമ്പിശ്ശേരി തോപ്പില്‍ ഭാസി സംഘത്തിലെ മറ്റൊരംഗം പുതുശ്ശേരി രാമചന്ദ്രനായിരുന്നു. ഇവര്‍ യുവജന സംസത് എന്ന സാംസ്ക്കാരിക സംഘടന രൂപികരിക്കുകയും ഭാരതത്തൊഴിലാളി എന്ന കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ക്വിറ്റ് ഇന്ത്യ സമരകാലത്താണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. സമരത്തില്‍ ജയില്‍വാസം വരിച്ച പയ്യനെ കുമ്പളത്ത് ശങ്കുപ്പിള്ളയാണ് സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. വളരെ വേഗം പ്രശസ്തനായ പ്രാസംഗികനായും മാറി. ജന്മിമാര്‍ക്കെതിരെ പുലയരെ സംഘടിപ്പിക്കാന്‍ ഇവര്‍ നടത്തിയ യജ്ഞങ്ങള്‍ പല പ്രതിബന്ധങ്ങളേയും തകര്‍ത്ത് മുന്നേറി. സര്‍ സി പി രാമസ്വാമിയുടെ ദുര്‍ഭരണത്തിനെതിരെയും ഇവര്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. തുടര്‍ന്ന് വീട്ടുതടങ്കലിലായി.
1946ല് കായംകുളം ജില്ല കോണ്‍ഗ്രസ്സ് കമ്മറ്റി സെക്രട്ടറിയായി , സിപിയുടെ സ്വതന്ത്ര തിരുവിതാംകൂറിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്കി ഒളിവില്‍ പോയി. ശക്തമായ സമരത്തിനൊടുവില്‍ അറസ്റ്റു വരിച്ചു. ജാതിനോക്കിയല്ല കാമ്പിശ്ശേരി തൊഴിലാളികളെ സംഘടിപ്പിച്ചത്. എന്നാല്‍ ജാതിയുടെ അവഗണന അദ്ദേഹം പലപ്പോഴും അനുഭവിക്കേണ്ടിവന്നു. അത്തരം സന്ദര്‍ഭങ്ങള് പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ പരമു പിള്ളയുടെ വേഷമാണ് കാമ്പിശ്ശേരിയെ അഭിനയ ലോകത്ത് ചിരപ്രതിഷ്ഠനാക്കിയത്. ഈ സമയം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സാമാജികനുമായിരുന്നു. നാടക കാലത്തെ രസകരമായ അനുഭവങ്ങളും തുടര്‍ന്നുള്ള സിനിമ അഭിനയ കാലവും വായിച്ചറിയേണ്ടതുതന്നെ.
കേരളത്തില്‍ ദിനപ്പത്രത്തില്‍ ആദ്യത്തെ ബോക്സ് കാര്‍ട്ടൂണ്‍ കിട്ടുമ്മാവന്‍,വനിത പംക്തി,ഡോക്ടറോട് ചോദിക്കാം, ബാലപംക്തി,നാടക പംക്തി,സിനിമ പംക്തി,ജനയുഗം വാരിക,ബാലയുഗം,സിനിരമ,നോവല്‍പ്പതിപ്പ് തുടങ്ങി പത്രാധിപര്‍ എന്ന നിലയിലുള്ള അതുല്യ സംഭാവനകള്‍ നമ്മെ അത്ഭുതപ്പെടുത്തും.
വലിയ ഫലിതക്കാരനല്ലാതിരുന്ന കാമ്പിശ്ശേരിയുടെ തൂലികയില്‍ നിന്നുവന്ന നര്‍മ്മങ്ങള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്നതാണ്. ചിരിച്ചതിനേക്കാള്‍ ചിരിപ്പിച്ച കാമ്പിശ്ശേരി എന്ന ഭാഗം ഈ കഥകളാണ് പറഞ്ഞുതരുന്നത്. രോഗങ്ങളുടെ സഹയാത്രികനായ ഒരു മനുഷ്യന് ഇത്രയേറെ ചെയ്യാന്‍ എങ്ങിനെ കഴിഞ്ഞു എന്നത് നമ്മെ കൂടുതല്‍ കര്‍മ്മനിരതനാക്കും എന്നതില് സംശയമില്ല.

എഴുതിയ പുസ്തകങ്ങള്‍,ലേഖനങ്ങള്‍,നിയമസഭാ പ്രസംഗങ്ങള് ഒക്കെയും ഗവേഷണം അര്‍ഹിക്കുന്നു എന്ന് പറയാതെ വയ്യ. പുസ്തകത്തില്‍ ഏറ്റവുമൊടുവില്‍ ഭാര്യ പ്രേമയുടെ ഒരു ലേഖനവുമുണ്ട്. ഏറെ ഹൃദയ സ്പര്‍ശിയായ ഒന്നാണത്. ഒരു മനുഷ്യസ്നേഹിയുടെ അന്ത്യം എന്ന ഭാഗം കണ്ണുനനയിക്കും. കഥാശേഷത്തില്‍ കാമ്പിശ്ശേരിയുടെ പുതിയ തലമുറയെ കൂടി പരിചയപ്പെടുത്തിയാണ് സുന്ദരേശന്‍ പുസ്തകം അവസാനിപ്പിക്കുന്നത്. പ്രസ് അക്കാദമിയുടെ പഠന ഗവേഷണ പദ്ധതിയുടെ ഭാഗമായി ഗ്രന്ഥം രചിച്ച സുന്ദരേശന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. 

No comments:

Post a Comment